എന്താണ് വില്ലേജാഫീസുകള്‍?

Vilavoorkal Village Office ഇത് വിളവൂര്‍ക്കല്‍ വില്ലേജ് ഓഫീസ്. വില്ലേജാഫീസുകള്‍ അഴിമതിയുടെ വിളനിലങ്ങളോ? ആളുകള്‍ ബുദ്ധിമുട്ടൊഴിവാക്കാന്‍ കൈക്കൂലി കൊടുത്തും ഇവര്‍ വാങ്ങിച്ചും ശീലിച്ചുപോയി.

ഇവിടങ്ങളില്‍ സംഭവിവിക്കുന്നത് - അര്‍ഹതപ്പെട്ട പോക്കുവരവു പോലും ഫീസ് വാങ്ങാതെയും രസീത് കൊടുക്കാതെയും പത്തു പ്രാവശ്യം ബുദ്ധിമുട്ടിക്കുമ്പോള്‍ ആവശ്യക്കാരന്‍ കൈക്കൂലി കൊടുക്കുവാന്‍ നിര്‍ബന്ധിതനാകുന്നു എന്നതാണ്. കൈക്കൂലി കിട്ടിയ ശേഷം ആരും അറിയാതെ ഒരു രസീതെഴുതി കീറി കളഞ്ഞാല്‍ മതിയല്ലോ. ഒരു കുട്ടി ജനിച്ചു കഴിഞ്ഞാല്‍ പഠന ആവശ്യങ്ങള്‍ക്കും മറ്റും എത്ര പ്രാവശ്യം ജാതി തെളിയിക്കണം? വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ വലിയ വരുമാനം……….

20 വര്‍ഷങ്ങള്‍ക്ക് മുമ്പ് വില്ലേജാഫീസര്‍ മാര്‍ മാര്‍ച്ച് 31 ന് മുന്‍പായി രജിസ്റ്ററും രസീത് ബുക്കുമായി ഭൂനികുതി അടക്കുവാനായി മിക്ക കര്‍ഷകരെയും നേരില്‍ കണ്ട് കുടിശിക ഇല്ലാത്ത രീതിയില്‍ അടപ്പിക്കുമായിരുന്നു. അന്ന് കാര്‍ഷിക മേഖല ഇത്രയും തകര്‍ന്നിട്ടില്ലായിരുന്നു. ഇന്ന് ആ സ്ഥിതി മാറി. നികുതി അടക്കുവാനും, പട്ടയം പിടിക്കുവാനും ചെല്ലുന്ന കര്‍ഷകരെ പല കാരണങ്ങള്‍ പറഞ്ഞ് പല പ്രാവശ്യം പ്രസ്തുത ഓഫീസ് കയറി ഇറങ്ങേണ്ട ഗതികേടാണ് നിലവിലുള്ളത്. നികുതി അടപ്പിക്കുക എന്ന ജോലി വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഒഴിവാക്കി ആ ചുമതല കര്‍ഷകരെ അല്ലെങ്കില്‍ ഭൂഉടമയില്‍ നിക്ഷിപ്തമാക്കി. ലോകബാങ്കു്, എഡിബി മുതലായവ ഭരണചെലവിന് ആവശ്യംപോലെ വായ്പകള്‍ ലഭ്യമാക്കുമ്പോള്‍ ഈ നക്കാ പിച്ചാ നികുതിയിലെന്തിരിക്കുന്നു? പല ആധാരമെഴുത്താഫീസുകള്‍ മുഖാന്തിരം കൈക്കൂലി നല്‍കിയാല്‍ വില്ലേജാഫീസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സുഗമമാക്കാം. വില്ലേജ് ഓഫീസുകളെ സംബന്ധിച്ചിടത്തോളം പ്രധാന ജോലി ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ മുതലായവയാണ്. ഭരണവൈകല്യങ്ങള്‍ കാരണം നാള്‍ക്കുനാള്‍ പെരുകിവരുന്ന ബിപിഎല്‍ (ബിലോ പോവര്‍ട്ടി ലൈന്‍) വില്ലേജാഫീസുകള്‍ നിറക്കുന്നു.

ആനുകൂല്യങ്ങള്‍ക്കായി കൃസ്ത്യാനിയെ ഹിന്ദവാക്കി സര്‍ട്ടിഹിക്കറ്റ് നല്‍കിയാല്‍ കൈക്കൂലി കിട്ടില്ല എന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ? 10,000 രൂപ പ്രതിമാസം വരുമാനമുള്ള ഒരാളിന് ആയിരമാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ അവിടെയും വല്ലതും തടയും. ഇത്തരം കാര്യങ്ങള്‍ മറ്റുള്ളവരെ ബാധിക്കാത്തതുകാരണം ആരും ഇതിന് പിന്നാലെ പോവുകയും ഇല്ല. നിയമാനുസൃതമായി പട്ടയം പിടിക്കുവാനും വളഞ്ഞ വഴികളാണ് സൗകര്യത്തിനു വേണ്ടി പലരും ഉപയോഗിക്കുന്നത്. കാരണം പല തവണ കയറിയിറങ്ങുക എന്ന ബുദ്ധിമുട്ട് ഒഴിവാക്കുക എന്ന ലക്ഷ്യമാണ്.

ഞാനിത്രയും എഴുതുവാനുണ്ടായ കാര്യം ചുവടെ ചേര്‍ക്കുന്നു.

22-11-2007 ല്‍ എന്റെ ജ്യേഷ്ടന്റെ ഭാര്യയുടെ പേര്‍ക്ക് എന്റെ ഭാര്യ ഒരു വിലയാധാരം മലയിന്‍കീഴ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തു. നല്ലതിനെ നല്ലതെന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല. ആധാരം എഴുത്തുകാരനില്‍ നിന്നുതന്നെ മനസിലായ കാര്യം ഇപ്പോഴത്തെ സബ് രജിസ്ട്രാര്‍ വളരെ ഡീസന്റ് ആണ്. ഈ ഓഫീസില്‍ ഒരാധാരം പോലും പെന്റിംഗ് ഇല്ലാതെ എല്ലാം വളരെ അടുക്കും ചിട്ടയുമായി നടക്കുന്നു. ഇങ്ങനെയും ചില ഓഫീസര്‍മാര്‍ ഉണ്ട്. വില്‍ക്കുന്ന ആളിന്റെയും വാങ്ങുന്ന ആളിന്റെയും ഫോട്ടോ പ്രമാണത്തില്‍ പതിച്ച് വോട്ടേഴ്സ് ഐഡന്റിറ്റി കാര്‍ഡ് വെരിഫൈ ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ പതിച്ച പ്രമാണത്തിന്റെ പോക്കുവരവിനുള്ള കോപ്പിയുമായി ജ്യേഷ്ടന് പകരം ഞാന്‍ വില്ലേജാഫീസില്‍ ചെന്നപ്പോഴാണ് പുകിലിന്റെ തുടക്കം.

പ്രസ്തുത പേപ്പര്‍ വിളവൂര്‍ക്കല്‍ വില്ലേജാഫീസറുടെ കൈയില്‍ കൊടുത്തപ്പോള്‍ ചോദ്യം മുന്‍ പ്രമാണം എവിടെ? ഞാന്‍ പറഞ്ഞു എന്റെ കൈവശം ഉണ്ട് ഞനിപ്പോള്‍ കൊണ്ടുവരാം. അതിന് മുകളില്‍ എഴുതി രേഖകള്‍ ഹാജരാക്കണം. വസ്തു വാങ്ങുന്ന ആളിന് ആരെങ്കിലും പ്രമാണവും കരം തീര്‍ത്ത രസീതും (വിറ്റത് ഒരു ഭാഗം മാത്രമായതിനാല്‍) കൈമാറില്ലല്ലോ. രേഖകളുമായി ചെന്നപ്പോള്‍ പഴയ പോക്കുവരവ് രജിസ്റ്റര്‍ എടുത്ത് നോക്കിയപ്പോള്‍ കുമാരപിള്ളയുടെ പേരിലാണ് പട്ടയം. അപ്പോള്‍ ചോദ്യം കുമാരപിള്ളയുടെ ആരാണ് ജലജകുമാരി പട്ടയമില്ലാത്ത വസ്തു എങ്ങിനെയാണ് വിറ്റത്? ഞാന്‍ പറഞ്ഞു ഇത് കുമാരപിള്ളയുടെ മകന്‍ കൈമാറ്റാധാരത്തിലൂടെ എന്റെ ഭാര്യക്ക് കൈമാറിയതാണ്. കൊടുത്ത ആളിനും വാങ്ങിയ ആളിനും പരാതിയില്ലെങ്കില്‍ പട്ടയം ഒരു പ്രശ്നമല്ലല്ലോ. കാരണം വാങ്ങിയ ആതിന്റെ പേരിലേക്ക് പട്ടയം മാറ്റാനാണല്ലോ അപേക്ഷ. അതും പോയിട്ട് രജിസ്ട്രേഷന് പട്ടയത്തിന്റെ ആവശ്യവും ഇല്ല. വി.ഒ റിമാര്‍ക്ക് എഴുതി VA - verify records and site. (ഇത്തരം റിമാര്‍ക്കിനൊപ്പം തീയതി രേഖപ്പെടുത്താറില്ല) ഞാന്‍ കാത്തു നിന്ന വ്യക്തി എന്നോട് പറഞ്ഞു ഞാന്‍ വി.എ അല്ല വില്ലേജ് മാന്‍ ആണ്. മേശപ്പുറത്തൊരു ബോര്‍ഡുണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിച്ചുപോയി. പക്ഷെ അയാളുടെ സംസാരവും മട്ടും ഭാവവും കണ്ടാല്‍ ഒരു ഹെഡ് ക്ലര്‍ക്കിന്റെ പവ്വര്‍ ഉണ്ട്.

അതിനിടയ്ക്ക് വി.എ വേറൊരു വസ്തു നോക്കാനായി സ്ഥലം വിട്ടിരുന്നു. വി.എ സര്‍വ്വെ പാസായതാണോ എന്നും അറിയില്ല. സര്‍വ്വെ അറിയാത്ത ആള്‍ ഏത് സ്ഥലമാണ് നോക്കുക? ഞാന്‍ പറഞ്ഞു എനിക്ക് പശുവിനെ കറക്കാന്‍ സമയമായി ഞാന്‍ നാളെ വരാം. വില്ലേജ് മാന്‍ വി.ഒ യോട് പറഞ്ഞു സാര്‍ ഈ പേപ്പര്‍ എടുത്ത് വെക്കണം എന്ന് പറഞ്ഞ് മേശക്കുള്ളില്‍ വെയ്പിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു നാളെവന്ന് സാറിനോട് പേപ്പര്‍ വാങ്ങി കൊടുത്താല്‍ മതി. അടുത്ത ദിവസം ഞാന്‍ ചെന്നപ്പോള്‍ വില്ലേജ് മാനും ഇല്ല വില്ലേജ് ഓഫീസറും ഇല്ല. വെള്ളിയാഴ്ച വേരെന്തോ പരിപാടി വി.ഒ യ്ക്ക് സ്ഥിരമായി ഉള്ളതാണ്. എന്നുവെച്ചാല്‍ എന്നെ പറ്റിക്കുകയായിരുന്നു എന്നര്‍ത്ഥം.

പോക്കുവരവ് ഫീസായി പത്തു രൂപ കൈപ്പറ്റിക്കൊണ്ട് പോക്കുവരവ് ഫോറം കൈപ്പറ്റിയതായുള്ള രസീത് അല്ലെങ്കില്‍ തെളിവ് തരണമെന്നിരിക്കെ അതുപോലും തന്നിട്ടില്ല. ഇതൊരുതരം നിയമ ലംഘനം തന്നെയാണ്.
24-11-07 ന് ചെന്ന ഞാന്‍ ആവശ്യപ്പെട്ടത് പോക്കുവരവിനുള്ള പത്തു രൂപയുടെ രസീതാണ്. വി.എ യുടെ കൈവശം കൊടുത്താല്‍ മതി എന്ന് പറഞ്ഞ് മേശക്കുള്ളില്‍ നിന്ന് ഫോറം വി.ഒ തന്നു. വി.എ യുടെ കൈയില്‍ കൊടുത്തപ്പോള്‍ രേഖകള്‍ ആവശ്യപ്പെട്ടു. ഞാന്‍ പറഞ്ഞു എനിക്കാദ്യം പത്തുരൂപയുടെ രസീത് തരിക. വി.എ നേരെ വി.ഒ യുടെ അടുത്തേയ്ക്ക് അനുവാദത്തിനായി. കാരണം നാളുകളായി നടന്നു കൊണ്ടിരുന്ന നടപടി ക്രമത്തിന് മാറ്റം വരുന്നു. പത്ത് രൂപയ്ക്ക് രസീത് തരുന്നതിന് മമ്പേ പട്ടയം പതിക്കാന്‍ വന്ന എനിക്കറിയാവുന്ന ഒരു വ്യക്തി വില്ലേജാഫീസര്‍ റിമാര്‍ക്കെഴുതിയ പേപ്പറുമായി തിരികെ പോകുന്നു. ഞാന്‍ നല്ലതുപോലെ പറഞ്ഞുനോക്കി നിന്നാല്‍ ഞാന്‍ രസീത് വാങ്ങിതരാം. ഇല്ല അയാള്‍ നിന്നില്ല. എന്തായാലും എനിക്ക് രസീത് കിട്ടി. അതിനുശേഷം ആവശ്യപ്പെട്ട രേഖകള്‍ ഞാന്‍ കാട്ടി. ഇതുമായി ഭന്ധപ്പെട്ട പ്രമാണങ്ങളുടെ ഫോട്ടോസ്റ്റാറ്റാണ് അടുത്ത് ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോ തുണ്ട് ഭൂമി വാങ്ങുന്ന ആളും ഇതേ പ്രമാണത്തിന്റെ കോപ്പി കൊടുക്കാന്‍ തുടങ്ങിയാല്‍ ഒരേ പ്രമാണത്തിന്റെ അനേകം കോപ്പികല്‍ തന്നെ വില്ലേജാഫീസില്‍ സൂക്ഷിക്കാം. ഇതേ തണ്ടപ്പേരുള്ള വസ്തുവില്‍ നിന്നും പന്ത്രണ്ടില്‍ക്കൂടുതല്‍ പ്ലോട്ടുകള്‍ വിറ്റു കഴിഞ്ഞതാണ്. അവരെല്ലാം കൈക്കൂലി നല്‍കി പട്ടയവും പിടിച്ചുകാണും.
ഈ വില്ലേജ് പരിധിയില്‍പ്പെട്ട ഭൂമിയുടെ സബ് രജിസ്ട്രാര്‍ ഓഫീസില്‍  പതിക്കുന്ന പ്രമാണങ്ങളുടെ ഓരോ കോപ്പി വില്ലേജാഫീസിലും എത്തുന്നുണ്ട്. എന്നാല്‍ രസീത് നല്‍കി സൂക്ഷിക്കാത്തതു കാരണം ഓരോ പ്രാവശ്യവും ഫോട്ടോസ്റ്റാറ്റ് കോപ്പി ആവശ്യപ്പെട്ടുകൊണ്ടേ ഇരിക്കും.

പൊതുജനശ്രദ്ധയ്ക്ക് - പോക്കുവരവിന് അപേക്ഷകൊടുക്കുമ്പോള്‍ പത്തു രൂപയുടെ രസീത് തന്നില്ലെങ്കില്‍ ചോദിച്ച് വാങ്ങുക. അറിയുവാനുള്ള അവകാശം ശരിയായി വിനിയോഗിക്കാന്‍ അത് പ്രയോജനപ്പെടും.

  • plagiarism warning

    Page copy protected against web site content infringement by Copyscape
  • ഐസ്‌റോക്കറ്റ്‌

  • സ്പാം ബ്ലോക്ക്‌

  • മെച്ചപ്പെട്ട ക്ലിക്കുകള്‍

  • Visitors Location